Tuesday, February 4, 2014



ഒരു പെണ്ണുകാണൽ 



ഞാൻ പള്ളി കമ്മറ്റികളിൽ സജീവമായിരുന്ന കാലം.
പള്ളി സെക്രട്ടറിയുടെ മകന് (എന്റെ കൂട്ടുകാരന്) വേണ്ടി ഒരു പെണ്ണ് കാണൽ ചടങ്ങ്.
ചെക്കൻ നടത്തുന്ന പരലേൽ കോളേജിൽ ഞങ്ങൾ കാണാൻ പോകുന്ന പെണ്‍കുട്ടി ട്യൂഷന് വരുന്നുണ്ട്.
അങ്ങിനെ അവൻ കണ്ടു ഇഷ്ട്ടമായി അവന്റെ വാപ്പയും പള്ളി കമ്മറ്റി ചെയർമാനും ഞാനും കൂടെ പെണ്‍കുട്ടിയുടെ വീട്ടിലേക്ക്.
ഒരു സുന്ദര(രി)നായ വീട്.
മുറ്റത്തെ ഉദ്യാനങ്ങളും, ചെറിയ പാര്ക്കും, പുല്മേടകളും ആയുർവേദ കൃഷി തോട്ടങ്ങളും നിമിഷങ്ങൾക്കകം എന്നെ ആ ഓടു മേഞ്ഞ വീടിന്റെ ആരാധകനാക്കി മാറ്റി.ഒരിഞ്ചു സ്ഥലം പോലും വെറുതെ കിടക്കുന്നില്ല.
ഓരോ തുണ്ട് ഭൂമിയും എനിക്ക് സലാം പറയുന്ന പോലെ.
ഓരോ നാമ്പുകളും എന്നെ തലോടുന്ന പോലെ.
എനിക്ക് ആ മുറ്റത്ത്‌ ഓടി കളിക്കാൻ കൊതിയായി.
വീട്ടുടമസ്ഥനായ റിട്ടയേഡ് ഹെഡ് മാസ്റ്റർ (പെണ്‍കുട്ടിയുടെ വാപ്പ) ഒരു മുന് പരിചയവുമില്ലാത്ത ഞങ്ങളെ സ്വാഗതം ചെയ്തു. വീട്ടിലെ സാധനങ്ങൾ ഒരു അലങ്കോലവും ഇല്ലാതെ കൃത്യമായി അലങ്കരിചിട്ടിരിക്കുന്നു.
ഞങ്ങളുടെ വരവ് മുന്കൂട്ടി അറിയാതെ തന്നെ, അവരുടെ സോഫയിലെ കുഷ്യൻ പോലും ഞങ്ങളെ സ്വാഗതം ചെയ്യുന്ന പോലെ. ഇരുന്നാൽ ആ സോഫ കുഷ്യന് ചുളിവു വരുമോ എന്ന് പോലും ഞാൻ സംശയിച്ചു. ചുമരുകളിൽ തൂക്കിയിട്ടിരിക്കുന്ന ഒത്തിരി പൈന്റിങ്ങ്സ്. ഷെൽഫിൽ അടക്കി വെച്ചിരിക്കുന്ന ഒത്തിരി കരകൌശല വസ്തുക്കൾ, എന്റെ നോട്ടം അതിലേക്കായി. അതിനിടയിൽ മാഷ്‌ എന്നോടായി പറഞ്ഞു.
"എന്റെ മകളുടെ പണികൾ ആണ് ഇതെല്ലാം. ഓർത്തോഡോക്സ് ആണെങ്കിലും ഞങ്ങൾ രണ്ടു പേരില് മാത്രം ഒതുങ്ങി നില്ക്കുന്ന ഇത്തരം കലകളിൽ എന്ത് ഓർത്തോഡോക്സ്."
ഒര്തോടോക്സിന്റെ മലയാളം ഞാൻ തിരിച്ചു വീട്ടില് ചെന്ന്, ടി.രാമലിങ്ക പിള്ളയുടെ അർത്ഥ സഞ്ചിയിൽ നിന്നാണ് മനസിലാക്കി എടുത്തത്‌.,.. മനസ്സിൽ ഒരുപാട് ഒരുപാട് ഇഷ്ട്ടം തോന്നി ആ മകളോട്.
ആ വീട്ടില് ഹെഡ് മാസ്റ്റർ കൂടാതെ അതിന്റെ മകളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിന്റെ ഉമ്മ ഒരുപാട് വര്ഷം മുന്പ് അവരെ വിട്ടുപോയെന്നു സംഭാഷണ മദ്ധ്യേ ഞാനറിഞ്ഞു.
കൂടെ വന്ന ചെയർമാൻ ഞങ്ങളുടെ ആഗമന ഉദ്ദേശം വിവരിച്ചു.
പെണ്‍കുട്ടിയെ ചെക്കൻ കണ്ടിട്ടുണ്ടെന്നും മറ്റും മറ്റും...
ആ മാഷിന്റെ സംസാരശൈലി എന്നിൽ ഒത്തിരി കൗതുകങ്ങൽ ഉണ്ടാക്കി.
പ്രായത്തിന്റെ ഒരു മുഷിപ്പും ശരീരത്തിനോ അദ്ദേഹത്തിന്റെ വാക്കുകൾക്കോ ഉണ്ടായില്ല.
കെട്ടാൻ പോകുന്ന ചെക്കനെ കൊണ്ടുവരാത്തതിൽ ആ മാഷിന്റെ വാക്കുകളിൽ ഒരു അലോരസം ഉണ്ടായിരുന്നു എന്ന് മാത്രം.
ഇതിനിടയിൽ ഒരു അലങ്കരിച്ച പാത്രത്തിൽ ആറ് കോപ്പകളും രണ്ടു ജഗ്ഗുകളുമായി വന്ന്, പെണ്‍കുട്ടി ഞങ്ങളുടെ മുന്നിലെ ടീപോയിൽ വെച്ച്, ഒരു ജഗ്ഗിൽ നിന്ന് ഓറഞ്ചു ജ്യൂസും മറ്റൊന്നിൽ നിന്ന് ചുടുചായയും പകര്ന്നു തന്നു.
ചായയിൽ നിന്നും ഉതിറ്ന്ന ഏലക്ക സുഗന്ധം ആ മുറിയിൽ വ്യാപിച്ചു. ആ ഗന്ധം എന്നെ ലഹരി പിടിപ്പിക്കുന്നു.
ആ കുട്ടിയുടെ ഒതുക്കി പിടിച്ച പുഞ്ചിരി, എന്നിൽ ഒരു മാസ്മരിക ലോകം സൃഷിട്ടിക്കുന്നു.
വന്നവരുടെയും വരവേറ്റവന്റെയും സംഭാഷണം എന്നിൽ എന്തൊക്കെയോ ശബ്ദ വീചികളായി മാറിയിരിക്കുന്നു. ഒഴിഞ്ഞ ജഗ്ഗുകളുമായി ആ കുട്ടി വീടിനു അകത്തേക്ക്.......

അതിനിടയിൽ ആ ഹെഡ് മാസ്റ്റർ കുട്ടിയെ തിരികെ വിളിക്കുന്നു.
തമ്പുരൂ........ നിന്നെ കാണുന്നതിനു വേണ്ടിയാണ് ഇവർ വന്നിരിക്കുന്നത്.
ഒരു നല്ല പുഞ്ചിരിയോടെ ആ കുട്ടി, കയ്യിലെ ജഗ്ഗ് എവിടെയോ ഉപേക്ഷിച്ച് തിരിച്ചു വന്നു.
അന്നെനിക്ക് അറിയാവുന്ന ഇംഗ്ലീഷിൽ ഞാൻ സ്വയം മൊഴിഞ്ഞു.
ഞാൻ അറിയാതെ............"റിയലി അമേസിംഗ്"

ആ കുട്ടി, അതിന്റെ വാപ്പയുടെ പുറകിൽ ഒരു സ്റ്റൂളിൽ ഇരിപ്പുറപ്പിച്ചു,
ഓർത്തോഡോക്സ് കുടുംബങ്ങളിൽ കാണാത്ത ഒരു രീതി.
പള്ളി സെക്രട്ടറി പറഞ്ഞു :
വേണ്ട, കുട്ടി അകത്തു പൊയ്ക്കോളൂ...... ഞങ്ങൾ കണ്ടല്ലോ.
അതിനു മറുപടിയായി മാഷ്‌ പറഞ്ഞു:
വേണ്ട, അവൾ അവിടെ ഇരിക്കട്ടെ, ഞാൻ ചെക്കനെ കണ്ടിട്ടില്ല.
നിങ്ങൾ പെണ്‍കുട്ടിയെ കണ്ടു.
ഞാൻ ഒരു ചോദ്യം ചോദിക്കട്ടെ..........
മുജീബ് പറയൂ....നിങ്ങളൊക്കെ പുതിയ തലമുറയിലെ കുട്ടികൾ അല്ലെ? എന്റെ മകളും നിന്റെ കൂട്ടുകാരനും കൂടെ ചേരുമെന്ന് തോന്നുന്നുണ്ടോ?
ഞാൻ ഉദ്ദേശിക്കുന്നത്, ഇവർ രണ്ടു പേരും വിവാഹം കഴിച്ചാൽ "made for each other" എന്ന് ആരെങ്കിലും പറയുമെന്ന് തോന്നുന്നുണ്ടോ മുജീബിന്?


ആ വീട്ടിലും ആ വീടിന്റെ കെട്ടിലും മട്ടിലും മയങ്ങി പോയ ഞാൻ, ഞാൻ അറിയാതെ പറഞ്ഞു പോയി:
ഇല്ല, എനിക്ക് തോന്നുന്നില്ല.
കൂടെ വന്നവർ സ്തബ്ധരായി. കൂടെ ഞാനും.
ആ മറുപടി കേട്ടതും ആ കുട്ടി, എനിക്ക് അവളുടെ തംബ് ഉയർത്തി, ആരും കാണാതെ ഒരു ലൈക്ക് തന്നു.
അതെന്തിനായിരുന്നു എന്ന് മനസിലായില്ല.
ഞങ്ങൾ യാത്രപറഞ്ഞ്‌, തിരിച്ചിറങ്ങി.
വളരെ സന്തോഷത്തോടെ രണ്ടു പേരും ഞങ്ങളെ യാത്രയാക്കി.
മടക്കയാത്രയിൽ,
ഏസ്.. യൂശുവൽ എന്റെ കൂടെയുള്ളവർ, അവിടെ കണ്ട പൊരുത്തക്കേടുകൾ ഒന്നൊന്നായി പറയുന്നുണ്ടായിരുന്നു. ചെയർമാൻ പറഞ്ഞു:
മുജീബിനോട് ചോദിച്ച ആ ചോദ്യം എന്നോട് ചോദിക്കുമായിരുന്നെങ്കിൽ ഞാനും അത് തന്നെ പറഞ്ഞേനെ.
അതിനു ശേഷം, സെക്രട്ടറി എന്നോട് നാളിതുവരെ ആയിട്ടും മിണ്ടിയിട്ടില്ല.
ഈ കഴിഞ്ഞ വെക്കേഷന്, ഭാര്യയുമായി എന്റെ ഒരു ഫ്രണ്ട് സലിലിനെ Salil Gift)(കൊടുങ്ങല്ലൂർ) കാണാൻ പോകുമ്പോൾ വഴിയിൽ വെച്ച്, ആ കുട്ടിയെ കണ്ടു.
ഞങ്ങൾ പരിചയം പുതുക്കി.
വിശേഷങ്ങൾ പറയുന്നതിനിടയിൽ അവൾ പറഞ്ഞു:
മാഷ്‌ മരിച്ചിട്ട്, വര്ഷം ഏഴു കഴിഞ്ഞു.
ഇതുവരെ വിവാഹം ഒന്നും ആയിട്ടില്ല.
ഇപ്പോൾ എം.ഇ.എസ് കോളേജിൽ ജോലി ചെയ്യുന്നു.
മനസ്സിൽ ഒരു കുറ്റബോധവും പേറി, ഞാൻ എന്റെ ഭാര്യയുമായി ഓർമ്മകൾ ഉറങ്ങുന്ന വീഥിയിലൂടെ യാത്ര തുടരുന്നു.
തുടര്ന്നുകൊണ്ടേ ഇരിക്കുന്നു.

മാപ്പ്....!!!

No comments:

Post a Comment